Tuesday, July 28, 2015

മധുരമുള്ള അലർജ്ജി

ദിവസം മൂന്ന് നേരം ധാതു പുഷ്ടി സമ്പുഷ്ടമായ  വിഭവങ്ങളോടെ എനിക്ക്  ആഹാരം തരാന്‍   മാതാപിതാക്കള്‍ അഹോരാത്രം   പണി എടുക്കുന്നുണ്ടെങ്കിലും സ്വന്തമായി ഒരു കരിയര്‍ വേണം എന്ന് എനിക്ക് ആദ്യമായി  തോന്നിയത് ഒന്‍പതാം ക്ലാസ്സില്‍ " വേലയില്‍ വിളയുന്ന വിദ്യാഭ്യാസം " പഠിച്ചതിനു ശേഷം ആണ്. അമേരിക്കയില്‍  സ്വന്തം വിദ്യാഭ്യാസത്തിനുള്ള പണം നാരങ്ങാ വെള്ളം വിറ്റ്  കണ്ടെത്തുന്ന പിള്ളാരെ ക്കുറിച്ച് വിശദമായി അമ്മയ്ക്ക് പറഞ്ഞു കേള്‍പ്പി ച്ച ശേഷം ആണ്,  ഞാന്‍  അവിടുത്തെ  പോലെ തന്നെ നെമ്മാറയില്‍   ജോബ്‌ ഹണ്ടിങ്ങ് തുടങ്ങാന്‍ പോവുകയാണ് എന്ന് അമ്മയ്ക്ക് ഒരു ഹിന്റ് കൊടുക്കുന്നത്

നീ ദിനം തോറും വീട്ടില്‍   കാണിക്കുന്ന "വേല" തന്നെ തങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്നില്ലെന്നും ..ക്ലാസ്സില്‍ പഠിപ്പികുന്നത് പഠിക്കുക എന്ന ഒരേ ഒരു പാഴ് വേല മാത്രം ഇപ്പോള്‍ ചെയ്‌താല്‍ മതിയെന്നും പറഞ്ഞ് എന്റെ അമ്മ ഞാന്‍ എന്ന തൊഴില്‍ അന്വേഷകനെ അണ്ടര്‍ എസ്ടിമേറ്റ്‌ ചെയ്തു 

ലാലു അലെക്സ് പറയുന്നത് പോലെ ഞാന്‍ പറഞ്ഞു " ഞാന്‍ സീരിയസാ   ഓള്‍ ഐ വാണ്ട്‌ ഈസ്‌ എ സ്റ്റാര്‍ട്ട്‌ അപ്പ്‌  ജോബ്‌ " ഞാന്‍ കണ്ണടച്ച്  ഗദ്ഗദപ്പെട്ടു 

ചെക്കാ ... അടുത്ത വര്‍ഷം എസ് എസ് എല്‍ സിയാ വരുന്നത് .. നീ വെറുതെ അച്ഛനു വേല ഉണ്ടാക്കരുത് .. അമ്മ അതിലും സീരിയസ് ആയി പറഞ്ഞു 

ഹൈക്കോടതി കേസ് തള്ളിയ സ്ഥിതിക്ക് .. സുപ്രീം കോടതി ഈ മാറ്റര്‍ പരിഗണനയ്ക്ക് വയ്ക്കുക പോലും ഇല്ല എന്ന്  പല അനുഭവങ്ങളിലൂടെയും   ഞാന്‍ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു .,അത് കൊണ്ട് അച്ഛനോട് ഇത് വിശദീകരിക്കാന്‍ സമയം പാഴാക്കിയില്ല .  വീട്ടില്‍ നിന്ന് ഒരു സപ്പോര്‍ട്ട് കിട്ടിയിട്ട് ഞാന്‍ ഒരു ജോലിക്കാരന്‍ ആവില്ല എന്ന് കരുതി അവരെ അറിയിക്കാതെ തന്നെ ശ്രമിക്കാം എന്ന് കരുതി  ഇരിക്കുന്ന കാലത്താണ്   നെമ്മാറ യിലെ പ്രസിദ്ധ മരുന്ന് കട " മാരുതി മെഡിക്കല്‍സ്" .രായിക്ക് രാമാനം " മാരുതി ബേക്കറി " ആയി മാറിയത് 

വെള്ളിയാഴ്ച്ച മെഡിക്കല്‍സ്  പൂട്ടി ധര്‍മ്മേട്ടന്‍ പോവുന്നത് കണ്ടവര്‍ ഉണ്ട് .അടുത്ത  രണ്ടു ദിവസം കട തുറന്നില്ല .നെമ്മാറക്കാര്‍ അത് അത്ര കാര്യമാക്കിയില്ല .കാരണം  . സംസ്ഥാന ശരാശരി വച്ച് ഒരു കിലോമീറ്ററില്‍ രണ്ടു മെഡിക്കല്‍ കട ആണെങ്കില്‍ .. നെമ്മാറയില്‍ നൂറു അടിക്ക് റോഡിനു  തെക്കും വടക്കുമായി ഘടാഘടിയന്മാരായ  ആറു മെഡിക്കല്‍ കടകള്‍ ഉണ്ടായിരുന്നു ..അത്കൊണ്ട് തന്നെ മാരുതി മെഡിക്കല്‍സ് തുറക്കാത്തത് ജന ജീവിതം അത്ര സ്തംഭിപ്പിച്ചില്ല .. തിങ്കളാഴ്ച കട തുറന്നപ്പോള്‍ മെഡിക്കല്‍സിന്‍റെ സ്ഥാനത്ത്   ഒരു അടിപൊളി ബേക്കറി .അങ്ങനെ ആകെ മൊത്തം ടോണിക്ക് മണത്തിരുന്ന ഒരു മെഡിക്കല്‍ കട ഒരൊറ്റ രാത്രി കൊണ്ട്  ഒഴിപ്പിച്ച് ചൂടന്‍ പഫ്സ് മണക്കുന്ന ബേക്കറി ആക്കി മാറ്റി ധര്‍മേട്ടന്‍..ഒരു മാതിരി ജഗന്നാദൻ ആറാം തമ്പുരാനിൽ ധാരാവി ഒഴിപ്പിച്ച പോലെ 

പിന്നെ ഒരാഴ്ച്ച ഡോക്ടര്‍മാര്‍  കാക്ക്രം പൂക്ക്രം എഴുതി  കൊടുക്കുന്ന " മാരുതി മെഡിക്കല്‍സ് " എന്ന് എഴുതിയിട്ടുള്ള ചീട്ടും വച്ച് .. പ്രമേഹത്തിന് മരുന്ന് വാങ്ങാന്‍ വന്ന ജാനു ചേച്ചി .. വീട്ടില്‍  പോയത്  നല്ല ചുവന്ന ലഡ്ഡു വാങ്ങിയാണ് ..ബൈ ദ  ബൈ ..മുന്തിരി വയ്ക്കാത്ത  ചുവന്ന ലഡ്ഡു ..നട്ട്സ്ചീളുകള്‍ വിതറിയ  മഞ്ഞ  ജിലേബി.. നല്ല മൊരു മോരാന്നുള്ള  സോന്‍ പപ്പടി  ഇവ ആദ്യമായി നെമ്മാറ രുചിക്കുന്നത് ധര്‍മ്മേട്ടന്റെ പുതിയ ബേക്കറി  വഴി ആണ് ..

സ്വന്തം പേര് അന്വര്‍ത്ഥമാക്കും വിധം  പൊതുവേ മിതമായ നിരക്കില്‍ പലഹാരങ്ങള്‍ കൊടുത്ത ധര്‍മ്മേട്ടന്‍ ഇനി ബേക്കറിയില്‍ നിന്നും സാധനങ്ങള്‍ അഫോര്‍ഡ് ചെയ്യാന്‍ പറ്റാത്ത മാട്ടുപ്പാറ .. കാളതോട് ..പാലപ്പറമ്പ് .ഇത്യാദി നിവാസികള്‍ക്കായി .. പൊടിഞ്ഞു പോയതും  അംഗ ഭംഗം വന്നുള്ളതുമായ  ലഡ്ഡു .. ജിലേബി .. കേക്ക് .. ബിസ്ക്കറ്റ് എന്നിവ " പൊതി " എന്ന പേരില്‍ ഒരു രൂപയ്ക്ക് കൊടുത്തിരുന്നു .. ഇത് കേട്ടറിഞ്ഞു അടുത്തുള്ള  പ്രഭ പാരലല്‍ കോളേജ്  പിള്ളേര്‍ തങ്ങളുടെ സ്ഥിരം ഒരു രൂപ ഐറ്റം ആയ കടല .ചായക്കടയിലെ .ബജ്ജി .. പഴം പൊരി ഇവ ഒഴിവാക്കി മാരുതി ബേക്കറിയില്‍ നിന്നും "പൊതി" വാങ്ങാന്‍ തുടങ്ങി

അങ്ങന കച്ചവടം മുറയ്ക്ക് നടക്കുമ്പോള്‍ ആണ് .. വേല ചെയ്തെ വിദ്യാഭ്യാസം ചെയ്യൂ എന്ന വാശിയോടെ ഞാന്‍ ധര്‍മ്മേട്ടനെ സമീപിക്കുന്നത്

ഞാന്‍ : ധര്‍മ്മേട്ടാ എനിക്കൊരു ജോലി വേണം
ധര്‍മ്മേട്ടന്‍  : അതി രാവിലെ കടയിൽ വന്നു ഗ്യാസിനുള്ള മരുന്ന് വേണം എന്ന് പറയുന്നതുനു പകരം വ്യത്യസ്ഥമായി എന്തോ കെട്ടതിന്റെ ഹാങ്ങ് ഓവർ ധർമ്മെട്ടന്റെ മുഖത്ത് പ്രകടമായി

ധര്‍മ്മേട്ടന്‍  : എന്ത് വേണം ?

ഞാൻ : അല്ലാ .. എന്തെങ്കിലും ഒരു ജോലി

 ധര്‍മ്മേട്ടന്‍  : നീ ശശി സാറിന്റെ മകന്‍ അല്ലെ ?

ഞാന്‍ : അതെ ..
ധര്‍മ്മേട്ടന്‍  : ഞാന്‍ നിനക്ക്  എന്ത് ജോലി തരാനാ
ഞാന്‍ : ഞാന്‍ ഇവിടെ നിക്കട്ടെ.. എടുത്ത് കൊടുക്കാൻ ?
ധര്‍മ്മേട്ടന്‍ ( ഒന്ന്‍ ആലോചിച്ച് ) :നിന്‍റെ അച്ഛനോട് ഞാന്‍ ചോദിക്കട്ടെ
ഞാന്‍ : അച്ഛന്‍ സമ്മതിച്ചു .. അച്ഛനാണ് ധര്മ്മേട്ടനോട് ചോദിക്കാൻ പറഞ്ഞത്
അവിടെയും ഞാന്‍ വേലയില്‍ വിളയുന്ന വിദ്യാഭ്യാസം ഒരു ചെറിയ കൃഷ് കോഴ്സ്  ക്ലാസ് എടുത്തു ..
ധര്‍മ്മേട്ടന്‍  : ശരി നീ ശനിയും ഞായറും വന്നോ ..അമേരിക്കയിലെ പോലെ വലിയ ശമ്പളം ഒന്നും ഉണ്ടാവില്ല മാസാവസാനം  ഞാന്‍ എന്തെങ്കിലും തരാം

ആ 15 മിനിറ്റ്
അതായിരുന്നു എന്‍റെ ജീവിതത്തിലെ ആദ്യത്തെ ഇന്റര്‍വ്യൂ ..
പിന്നെ വീട്ടിലേക്കുള്ള നടത്തത്തില്‍ വല്ലാത്ത ആഹ്ലാദം ആയിരുന്നു .. ഞാന്‍ ഇപ്പോള്‍ വെറും ഒരു ഒന്‍പതാം ക്ലാസ്സ്‌ കുട്ടി അല്ല .. ഒരു ജോലിക്കാരന്‍ .. മാസാവസാനം ശമ്പളം .. അതും ബേക്കറിയില്‍ .. ഹോ ..

പിന്നെ അടുത്ത ശനിയാഴ്ച്ച ആവാനുള്ള കാത്തിരിപ്പായിരുന്നു ..പതിവിനു വിപരീതമായി ഞാന്‍ ശനിയാഴ്ച്ച അതിരാവിലെ എഴുന്നേറ്റു .. ക്രിക്കറ്റ് കളിക്കാന്‍ പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങി .. നേരെ ബേക്കറിയില്‍ ജോലിക്ക് ..

ഞാന്‍ ചെന്നപ്പോള്‍  ധര്‍മ്മേട്ടന്‍ രാവിലെ ഗുരുവായൂരപ്പന്റെ പടത്തില്‍ വിളക്ക് കൊളുത്തി കൊണ്ടിരിക്കുകയായിരുന്നു.

ഹാ ജോലിക്ക് കയറാൻ നല്ല ലക്ഷണം ... ധര്‍മ്മേട്ടന്‍ പറഞ്ഞു ..

നീ ആ സ്റ്റോര്‍ റൂമില്‍ നിന്ന് മഞ്ഞ  വെണ്ണ ബിസ്ക്കറ്റ് എടുത്ത് .. ആ ഗ്ലാസ്‌ കൂട്ടില്‍ ഒന്നിന് മുകളില്‍ ഒന്നായി അടുക്കി വയ്ക്ക്

ധര്‍മ്മേട്ടന്‍ എന്നെ ആദ്യത്തെ ജോലി ഏല്‍പ്പിച്ചു

ആ പണി റെക്കോര്‍ഡ്‌ സമയത്തില്‍ തീര്‍ത്ത ഞാന്‍ ..  ആരംഭ ശൂര്യത്തില്‍  തുടച്ച ഗ്ലാസ്‌ പോലും പിന്നെയും തുടച്ച് വച്ചു .. പഞ്ചസാരയില്‍ കുതിര്‍ന്ന ചെറിപ്പഴം ഒന്നിളക്കി വച്ചു .. ഉണക്ക മുന്തിരി വീണു കിടന്നിരുന്ന ലഡ്ഡുവില്‍ വീണ്ടും അത് ഒട്ടിച്ചു വച്ചു ..

ധര്‍മ്മേട്ടന്  എന്നെ ക്ഷാ .. പിടിച്ചു എന്ന് എനിക്ക് മനസ്സിലായി

 ഉച്ച ഊണ് കഴിഞ്ഞ്‌  അങ്ങനെ വെറുതെ ചൂടും അടിച്ച് ബസ്സും നോക്കി  ഇരിക്കുമ്പോള്‍ ആണ് ധര്‍മ്മെട്ടന് വീട്ടില്‍ ഒന്ന് പോയി വന്നാലോ എന്ന ചിന്ത  ഉണ്ടായത്

അത് കലശമായപ്പോള്‍ .. " ഡാ .. ഞാന്‍ ഒന്ന് വീട്ടില്‍ പോയിട്ട് ഇപ്പൊ വരാം .. നീ നോക്കിക്കൊളില്ലേ .. രണ്ടു മണിക്ക് പ്രഭ കോളേജിലെ  പിള്ളേര്‍ വരും അവര്‍ക്ക് പൊതി കൊടുക്കണം ...

ഞാന്‍ : ഓ .. ഏട്ടന്‍ പൊക്കോ .. ഒരു കുഴപ്പവും ഇല്ല

ധര്‍മ്മേട്ടന്‍ : എല്ലാത്തിന്റെയും പൈസ ഈ ബുക്കില്‍ ഉണ്ട് .. ഞാന്‍ വൈകുന്നേരം വരാം ..

എന്ന് പറഞ്ഞു ധര്‍മ്മേട്ടന്‍ പോയതും .. ഞാന്‍ കാഷിയര്‍ സീറ്റില്‍ കയറി ഇരിപ്പുറപ്പിച്ചു

അങ്ങനെ ഇരുന്നപ്പോള്‍ അവിടം ഒന്ന്‍ അടിച്ച് വാരിയാലോ എന്ന ചിന്താഗതി എന്നില്‍ സംജാതമായി .. ഉടനെ ഞാന്‍ റൂമില്‍ നിന്ന് ചൂല്‍ എടുത്ത്  അടിച്ച് വാരിക്കൊണ്ടിരുന്ന നേരം .. പിന്നില്‍ ആരോ വന്നു

സാധനം വാങ്ങാന്‍ വന്ന ആളാവും എന്ന് കരുതി തിരിഞ്ഞ ഞാന്‍ അറിയാതെ ചൂല് താഴെ ഇട്ടു.

സിമ്പൽ ....

അത് നിങ്ങൾ പ്രതീക്ഷിച്ചത് പോലെ അത്  എന്റെ അച്ഛൻ അല്ലായിരുന്നു .. എന്റെ കൂട്ടുകാരൻ വിനു . കയ്യിൽ ഒരു ബാറ്റുമുണ്ട് . എന്നെ ക്രിക്കറ്റ്‌ കളിക്കാൻ വിളിക്കാൻ വന്നതെന്ന് കരുതി .. അവനോടു വേലയിൽ വിളയുന്ന ക്ലാസ്സ്‌ എടുക്കാൻ തുടങ്ങുമ്പോൾ ആണ്

അവനു പിറകെ നിൽക്കുന്ന ആളെ നല്ല കണ്ടു പരിചയം .. എൻറെ കണ്ണിൽ ഇരുട്ട് കയറുന്ന പോലെ ... വേറെ ആരുമല്ല  എന്റെ അച്ഛൻ...


വീണ്ടും സിമ്പൽ ..

" വീട്ടിൽ പോടാ "  എന്ന് തുടങ്ങി  പറഞ്ഞ വാക്കുകളില്‍ കുടുംബം ..മാനം  .. ഇവയൊക്കെ മാത്രമേ  കേട്ടുള്ളൂ ബാക്കി എല്ലാം അനൂപ്‌ മേനോൻറെ പടത്തിലെ പോലെ "ബീപ്"  സൌണ്ട് ആയിരുന്നു ..

എൻറെ അപ്പൂപ്പന് " മോനെ കത്തി താഴെ ഇടെടാ " എന്ന്
അച്ഛനോട് ഓടി വന്നു  പറയാനുള്ള പാങ്ങ് ഇല്ല എന്ന് നന്നായി അറിയാമായിരുന്നത് കൊണ്ട്  ഞാൻ അവിടെ നിന്ന് എന്റെ എല്ലാമെല്ലാമായ  ജീവനും കൊണ്ട്  ഓടി ..

വിനു ബാറ്റും പിടിച്ചു കൊണ്ട് എൻറെ പിറകിൽ ഓടി

വീട്ടിലെത്തുമ്പോഴേക്കും വിനു പറഞ്ഞ്   എനിക്ക് ചില കാര്യങ്ങൾ മനസ്സിലായി ..

സാധാരണശനിയാഴ്ച ക്രിക്കറ്റ്‌ കളിക്കാൻ കാണാഞ്ഞിട്ട് .. വിനുവും കൂടെ പത്തു പിള്ളേരും കോലും വടിയുമായി  വീട്ടിൽ അന്വേഷിച്ച് വന്നുവത്രേ  ..

ഹരി ഉണ്ടോ ഇവിടെ .. പല വട്ടം ചോദിച്ചു

ഗുണ്ടകൾ  വടിയുമായി  സ്വന്തം മോനെ  അടിക്കാൻ വിളിക്കുന്നതാണെന്ന് കരുതി അമ്മ വാതിൽ തുറന്നില്ല ..

വീട്ടിൽ നിന്ന് തിരിച്ചു വരുന്ന സമയത്താണ് അച്ഛനെ കണ്ടതെന്നും .. മകൻ മിസ്സിംഗ്‌ ആണ് എന്നറിഞ്ഞ് അച്ഛനും വിനവും കൂടെ തിരക്കി ഇറങ്ങിയതാണത്രെ

" ആ അവൻ വീട്ടിൽ വന്നോളും " എന്ന് പറഞ്ഞു ഈ കാര്യത്തെ നിസ്സാരമായി എടുത്ത  അച്ഛനെ  വിനുവാണത്രെ  നിർബന്ധിച്ച്  പിടിച്ചു കൊണ്ട് തിരയാൻ വന്നത്

നന്ദി അളിയാ .. നന്ദി .. ഞാൻ തൊഴുതു കൊണ്ട്  പറഞ്ഞു

നിന്നെ ഒക്കെ എന്തിനാടാ ഈ ലോകത്ത് .. .പറഞ്ഞത് മുഴുമിപ്പിക്കാതെ .. എന്ന് പറഞ്ഞു ഞാൻ വീട്ടിലേക്ക് പോയി

അല്ലാ .. നീ ആ മാരുതി മെഡിക്കൽസിൽ എന്തെടുക്കുകയായിരുന്നു .. എന്റെ പിന്നിൽ നിന്ന് വിനു ചോദിക്കുന്നുണ്ടായിരുന്നു

വിനുവിന് കാര്യം മനസ്സിലായില്ല .. പക്ഷെ അടുത്ത ദിവസം നാട്ടുകാർക്ക് എല്ലാം മനസ്സിലായി ..

ഉച്ചക്ക് പൊതി മേടിക്കാൻ വന്ന പ്രഭ പാരലൽ കോളേജിലെ പിള്ളേർ .. ബേക്കറിയിൽ ആളില്ല എന്ന് കണ്ട് .. ഷട്ടർ അടച്ചിട്ടു ഒരാഴ്ചത്തേക്കുള്ള പലഹാരങ്ങൾ അടിച്ചു കൊണ്ട് പോയി ..

അത് ഞാൻ എടുത്തു കൊണ്ട് പോയി .. കേസ് കൊടുക്കും  എന്ന് പറഞ്ഞു വന്ന ധർമ്മെട്ടനു ..ഒരു കല്യാണ പാർട്ടി നടത്താനുള്ള തുക എന്റെ അച്ഛനു കൊടുക്കേണ്ടി വന്നു ..

അമ്മ പ്രവചിച്ചത് പോലെ തന്നെ   അച്ഛൻറെ വേലകൾ  അടിയായും ..ശകാരമായും എൻറെ ശരീരത്തിലും മനസ്സിലും ശരിക്ക് അങ്ങ് വിളഞ്ഞു

അന്ന് തൊട്ട് എനിക്ക് ബേക്കറി പലഹാരം എന്ന് കേൾക്കുമ്പോൾ അലർജ്ജി ആണ് .. ഒരിത്തിരി  മധുരമുള്ള അലർജ്ജി...





















2 comments:

  1. പോരട്ടെ പോരട്ടെ ഇനിയും ....
    നന്നായിരിക്കുന്നു ... ഞാൻ എല്ലാം വിഷ്വലൈസ് ചെയ്തപ്പോ ഒരുപാട് ചിരിച്ചു....

    ReplyDelete
  2. ആവശ്യത്തിനു പഞ്ചുകൾ ചേർത്തിട്ടുണ്ട്‌.നല്ല എഴുത്ത്‌.ആശംസകൾ.

    ReplyDelete