Sunday, June 8, 2014

ആറന്മുളയിലെ മഴത്തുള്ളികൾ

മോഹങ്ങളോരോന്നായ് മാറോടു ചേർത്ത് ഞാൻ
പെയ്തിറങ്ങി കുഞ്ഞു നീർ മണി ത്തുള്ളിയായ് 
പാവാടത്തുമ്പിലെ സ്വപ്‌നങ്ങൾ മൂകമായ് 
പ്രാണനാഥൻ തന്നിൽ   അലിയിച്ചു വിങ്ങുവാൻ 
കന്നു കലപ്പയാൽ കീറിയ   പുഞ്ചിരി
മാരിവിൽ സഖിമാരെ പുളകിത യാക്കവേ 
നാണിച്ചു  ഞാനിന്നീ  പുലരിതൻ തണലിലും 
പൊള്ളുന്ന ഉള്ളമൊരു  ഒരു മിന്നലാകുമ്പോഴും
എന്നിലെ എന്നെക്കാൾ പഴകിയ ഓർമ്മകൾ 
പരിഭവ താക്കോലിൽ പൂട്ടിയ മൌനങ്ങൾ 
നാറുന്ന റണ്‍വേ യിൽ  തൂവാനം സാക്ഷിയായ് 
തേങ്ങുന്ന തുള്ളിയായ് പൊട്ടിച്ചിതറവെ 
ചെറു മഞ്ഞു തുള്ളിയാം ഈ കൊച്ചു ജലകണം 
 ചെളിവെള്ളമായി പതഞ്ഞോരീ  പമ്പയിൽ 
നദിയുടെ മാറിൽ ഞാൻ മൌനമായ് കേഴവേ 
നിറ മിഴിത്തുള്ളി ഈ കരയെ വിഴുങ്ങവേ 
ചെറു പുഞ്ചിരിയോടെന്നെ മാറോടു ചെർത്തൊരീ
 തിരയില്ലാ "ജന"സാഗരം എന്നുമേ ശാന്തം .. സ്വാർത്ഥം 

                                                                 

25 പൈസയും ആത്മാർത്ഥതയും



കാര്യം  ധനലക്ഷ്മി കൂൾ ബാറും രണ്ടു മൂന്ന് മെഡിക്കൽ കടകളും .. മിനി ഏജൻസിസ് .. ഫൈവ് സ്റ്റാർ ബേക്കറി ഇത്യാദി വൻകിട  റീറ്റയിൽ സംരംഭങ്ങളും ഒക്കെ ഉണ്ടെങ്കിലും .. നെന്മാറക്ക് .. ലഡ്ഡു വിൽ ഉണക്ക മുന്തിരി ഇല്ലാത്ത  പോലെ ഒരു കുറവ് പഞ്ചായത്ത് പ്രസിഡന്റ്‌ ദിവാകരേട്ടൻ കണ്ടെത്തി .


  ഒരു ബസ് സ്റ്റാന്റ്

 പൊള്ളാച്ചിയിലെ ക്കും ..പലക്കാട്ടെക്കും . പഴനിയിലെക്കും മിനിട്ടിനു 10  വണ്ടി വച്ച്  ( പൂജ്യത്തിനു വില ഇല്ലല്ലോ  )  നെന്മാറ വഴി പോകുന്നുണ്ടെങ്കിലും .. ഇവയെ ഒന്ന് ചങ്ങല ഇട്ട് .. പട്ടയും വെള്ളവും കൊടുക്കാൻ ഒന്നല്ല മിനിമം പത്ത് ബസ് സ്റ്റാന്റ് എങ്കിലും വേണമായിരുന്നു എന്നതായിരുന്നു നാട്ടുകാരുടെ പക്ഷം.  അങ്ങനെ പച്ചിലയും റെഡി .. കത്രികയും റെഡി .. ഇനി മുറിച്ചാൽ മതി എന്ന് പറഞ്ഞ പോലെ ആയി കാര്യങ്ങൾ

ഒരു കലിപ്പും കൂടാതെ പുത്തൻ തറയിലെ നടു സെൻററിൽ സൂര്യകാന്തി ചെണ്ടിലെ വണ്ട്‌  പോലെ ഇരിക്കുന്ന  പത്ത് പറകണ്ടം ... നിസ്സാര വിലയ്ക്ക് . ഉടമ ഈരാളി കൃഷ്ണേട്ടൻ , പഞ്ചായത്തിന് കൊടുത്തു .. നാടിന് വേണ്ടി അല്ലെ .. ( അത് ഒരു കാലം !! .. )

ഏഷ്യാനെറ്റ്‌.. നികേഷ് കുമാർ  എന്നീ പ്രസ്ഥാനങ്ങൾ  നിലവിൽ ഇല്ലാത്ത കാലം ആയിരുന്നത് കൊണ്ട് ..ആറന്മുള പോലെ ഒരു വിവാദവും ഇല്ലാതെ  നാട്ടുകാർ തന്നെ ഉത്സാഹിച്ച് രണ്ട് രാത്രി കൊണ്ട്  പാടം  ബോയ്സ് സ്കൂൾ ഗ്രൌണ്ട് പോലെ ആക്കി .. ബസ്സിൽ വരുന്നവർക്ക്  കണക്ടിംഗ് ബസ് .. ഡിലെ ആയാൽ വിശ്രമിക്കാനും .. ഒന്ന് ഷോപ്പ് ചെയ്യാനും  " സുരേഷ് ലേഡിസ് കോർണർ " , " വാവ ബസാർ " . " ഗണേഷ് കൂൾ ഹൌസ് " എന്നിവ എടുപിടീന്ന് ഉയര്ന്നു വന്നു . സംഗതി ഉഷാർ ആയി .. എങ്കിലും പരമ പ്രധാനമായ ഒരു സ്ഥാപനം പിന്നെയും മിസ്സിംഗ്‌ ആയിരുന്നു "ഒരു മൂത്രപ്പുര"

അത്  വരാൻ കാരണം  നെമ്മാറ ടൌണിലെ തെരുവിന്റെ പുത്രനും .. ചെയുന്ന ജോലിയോട് 916 ആത്മാർത്ഥത ഉണ്ടായിട്ടും ഒരു പണിയിലും അഞ്ചു മാസത്തിൽ കൂടുതൽ നിലക്കാത്ത ട്രാക്ക് റെക്കോർഡ്‌ ഉള്ള  .. ബിജുരാജ് ആയിരുന്നു  .

തൊഴിൽ അവസരങ്ങൾക്ക് യാതൊരു കുറവും ഇല്ലാത്ത .. അമേരിക്ക കഴിഞ്ഞാൽ പിന്നെ land of opportunities എന്ന് പേര് ഉള്ള നെമ്മാറ, ബിജുരാജിനെ പോലെ ഉള്ള ഒരു തൊഴിൽ അന്വേഷകനെ അങ്ങനെ  അങ്ങ്  നിരാശൻ ആക്കിയില്ല. ബിജുവിന്റെ കാരിയറിലെ ആദ്യ പ്ലയിസ്മെന്റ് കമല വിലാസം  ഹോട്ടലിൽ ആയിരുന്നു. " dish washing supervisor trainee " ആയിട്ട് . അവിടുത്തെ കമല ചേച്ചിയുടെ അമ്മായിടെ മകൻ ദുബായിൽ നിന്ന് കൊണ്ട് വന്ന നോണ്‍ സ്റ്റിക്ക് പാൻ .. " ഇന്നിതിന്റെ കരി ശരിയാക്കിയിട്ടേ ഉള്ളൂ " എന്ന് പറഞ്ഞു രണ്ടു മണിക്കൂർ എടുത്ത് നോണ്‍ സ്റ്റിക്ക് കോട്ടിംഗ് മുഴുവൻ ഇളക്കി കളഞ്ഞ ബിജുവിനെ അന്ന് തന്നെ ഫയർ ചെയ്യാൻ കമല ചേച്ചിക്ക് HR manager ആയ ഭർത്താവിനെ കാത്തു നിൽക്കേണ്ടി വന്നില്ല

അങ്ങനെ ഒരു വർഷം  കൊണ്ട്  പതിനാറു  വിവിധ സംരംഭങ്ങളിൽ സ്വന്തം " ബിജുരാജ് ടച്ച്‌ " വ്യക്തമാക്കി കൊണ്ട് ജോലി ചെയ്ത ബിജുവിന് അവസാനമായി ലഭിച്ചത് പുതിയ ബസ്സ്‌ സ്റ്റാന്റ് ടാറിംഗ് ജോലി ആയിരുന്നു . ജോലി കാണാൻ വന്ന പഞ്ചായത്ത് പ്രസിഡണ്ട്‌ ദിവാകരെട്ടൻ ദൂരെ മാറിയിരുന്ന് കുത്തിയിരുന്ന് മൂത്രം ഒഴിക്കുന്ന ബിജുരാജിനെ ശ്രദ്ധിച്ചതോടെ അവിടെ പ്രധാനമായി വേണ്ട ഒരു മൂത്രപ്പുരയുടെ ആവശ്യം ഉള്ളിൽ ഉദിക്കുകയും .. താമസിയാതെ അവിടെ ഒരു ഒന്നൊന്നര മൂത്രപ്പുര ഉയരുകയും ചെയ്തു .

ഇനി ഇതില്‍ അത്യാവശ്യത്തിനു വരുന്നവരോട് പൈസ പിരിക്കാന്‍ ഒരാളെ വേണം . രാവിലെ തൊട്ടു വൈകുന്നേരം വരെ മൂക്ക് അടിച്ചു പോകുന്ന  ജോലിയുടെ കാഠിന്യം അറിയാവുന്നത് കൊണ്ടോ , പഞ്ചായത്തില്‍ നിന്ന് കിട്ടുന്ന ആറക്ക ശമ്പളം വേണ്ടെന്നു വച്ചിട്ടോ എന്നറിയില്ല .. അപ്പണിക്ക്  ഒരു നെമ്മാറ ക്കാരനെയും പഞ്ചായത്തിന് കിട്ടിയില്ല  .. അവസാനം പറഞ്ഞു കേട്ടു വന്നു നമ്മുടെ സ്വന്തം ബിജുരാജിനെ ഈ പണിക്ക് നിയമിക്കുകയും ചെയ്തു

അങ്ങനെയിരിക്കെ സ്ഥലത്തെ പ്രമാണിയും മൂക്കത്ത്  ഈച്ച വന്നിരുന്നാല്‍ ആസിഡ്  ഒഴിച്ച് കൊല്ലുന്ന  ശാന്ത സ്വരൂപനും ആയിരുന്ന  ഉല്പലാക്ഷൻ നായർക്ക്   ..കൊഴിഞ്ഞാമ്പാറ യിൽ ഉള്ള ഒരു സ്വന്തക്കാരൻറെ    മകളുടെ കല്യാണം ..ഓട്ടോ ടാക്സി പണിമുടക്ക്‌ ആയതിനാൽ ബസ്സിൽ തന്നെ പോകാം എന്ന് വച്ചു  നായരും .. ഭാര്യ സരള ചേച്ചിയും രാവിലെ തന്നെ നെമ്മാറ ബസ്‌ സ്റ്റാന്റ് ൽ  വന്നെത്തി .

താൻ കല്യാണം കഴിച്ചത് തന്റെ അമ്മയുടെ ഒരേ ഒരു  ആവശ്യപ്രകാരം ആണെന്നും ..മൂന്ന് നേരവും വച്ചു വിളമ്പി തരാനും .. അടിച്ചു വാരാനും മാത്രമുള്ള ഒരു ആജീവനാന്ത കാല വേലക്കാരി ആണ് തന്റെ ഭാര്യ എന്ന് വിശ്വസിച്ചു പോന്ന നായർ രാവിലെ പത്രം വരാൻ വൈകിയാൽ മുതൽ രാത്രി അടുത്ത വീട്ടിലെ പട്ടി കുരച്ചാൽ പോലും സരള ചേച്ചിയെ ശാസിക്കുമായിരുന്നു .പണ്ട് ഒരു നാള്‍ ഉല്പലാക്ഷൻ നായര്  വീട്ടിൽ ഒരു ഓട്ടോയിൽ വന്നിറങ്ങി .. സമയം ഏറെ കഴിഞ്ഞിട്ടും ഓട്ടോ തിരിച്ച് പോകാതെ ഇരിക്കുന്നത് കണ്ടപ്പോൾ ആണത്രേ സരള ചേച്ചി സ്വന്തം ഭർത്താവ് ഒരു ഓട്ടോ വാങ്ങി എന്ന് അറിയുന്നത്.

സരള ചേച്ചിക്ക് ചീത്ത കേള്‍ക്കുന്ന ആയിരക്കണക്കിന് കാരണങ്ങളില്‍ ഒന്ന് അവരുടെ യാത്രക്കിടയിലെ ശര്‍ദ്ദിയും ... മൂത്രമൊഴി ശങ്കയും ആണ് . " അവോമിന്‍ " എന്ന അത്ഭുത മരുന്ന് ഹോള്‍ സയില്‍ ആയി വാങ്ങി ശര്‍ദ്ദി അടക്കി നിർത്താമെങ്കിലും ..മൂത്രമൊഴി ശങ്ക ഓരോ യാത്രയിലും സരള ചേച്ചിക്ക്  തൃഫലാദി കഴിച്ച പോത്തിന്റെ സൌണ്ടിൽ സ്ഥിരമായി ചീത്ത കേൾപ്പിച്ചിരുന്നു

അങ്ങനെ കല്യാണത്തിനു പോവുന്ന വഴി  നെമ്മാറ ബസ്‌ സ്റ്റാന്റിൽ വച്ചും സരള ചേച്ചിക്ക് പതിവ് ശങ്ക ഫീൽ ചെയ്തു .. വലുതായിട്ടൊന്നും ഇല്ലെങ്കിലും .. ഒരു അശ്ക്യത .. കല്യാണത്തിനു മുഹൂര്ത്തം ആയോ എന്ന് വാച്ചിനെയും .. അകലെ ചായകുടിച്ചു കൊണ്ടിരിക്കുന്ന ഡ്രൈവറെ യും മാറി മാറി  നോക്കി കൊണ്ടിരിക്കുന്ന സ്വന്തം ഭർത്താവിനോട് ഈ വിഷയം എങ്ങനെ പറയും എന്നോര്ത്ത് സരള ചേച്ചി ഒന്നു് നിശ്വസിച്ച്  പുറത്തേക്ക് നോക്കി ... ആലോചിക്കും തോറും കാര്യം വഷൾ ആവുന്ന ചില കാര്യങ്ങളിൽ ഒന്നായത് കൊണ്ട് .. രണ്ടും കല്പിച്ച് സരള ചേച്ചി തന്റെ പ്രിയതമനോട്‌  തന്റെ ആവശ്യം അറിയിച്ചു .

" ഇവിടെ എങ്ങാനും ഒരു മൂത്രപ്പെര  ഇണ്ടോ  എന്തോ "

പഞ്ചാഗ്നി പെട്രോൾ ഒഴിച്ച് കണ്ണിൽ ചാലിച്ചു എന്നൊക്കെ ചിന്തിക്കാം .. പക്ഷെ ആ കണ്ണുകളിൽ സരള ചേച്ചി അതാണ്‌ കണ്ടത് ..

 " നിന്നോട് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ആയിരം പ്രാവശ്യം ചോദിച്ചതല്ലേ " .. " ഇപ്പോൾ ഡ്രൈവർ വന്നാൽ വണ്ടി വിട്ടു പോകും " " മുഹൂർത്തം കഴിഞ്ഞ് ഉണ്ണാൻ എന്റെ പട്ടി പോകും " .. ഇങ്ങനെ പല പല തീപ്പൊരി ഡയലോഗുകൾ ആ നോട്ടത്തിൽ നിന്ന് സരള ചേച്ചി വായിച്ചെടുത്തു ..

ആദ്യത്തെ ദേഷ്യം  ഒന്നടങ്ങിയതിനു ശേഷം നായർ പറഞ്ഞു " ദാ അവിടെ മൂത്രപ്പുര ഉണ്ട് .. നാല് മിനിട്ട് ഉണ്ട് വണ്ടി എടുക്കാൻ .. നീ വന്നാൽ വന്നു .. അല്ലെങ്കിൽ ഞാൻ പോയി കല്യാണം കൂടി വരും .. നീ വീട്ടിലേയ്ക്ക് നടന്നു പൊയ്ക്കോ "

കേട്ട പാതി സാരി ഒതുക്കി ഇറങ്ങാൻ തുടങ്ങുമ്പോഴാണ് ഡ്രൈവർ സോഡ പാതി കുടിച്ച് ബാക്കി കൊണ്ട് മുഖം കഴുകി പെട്ടിക്കടയിൽ പൈസ കൊടുക്കുന്നത് സരള ചേച്ചി കണ്ടത് . പല കാര്യങ്ങൾ ഒരുമിച്ചു സംഭവിച്ചാൽ മാത്രമേ ഇന്ന് രാത്രി ചെവിതല കേട്ട് കിടന്നുറങ്ങാൻ കഴിയൂ എന്ന് ചേച്ചിക്ക് മനസ്സിലായി സാരി തലപ്പ്‌ മുകളിലേയ്ക്ക് പിടിച്ച് ചേച്ചി ഓടി നമ്മുടെ ബിജുരാജിന്റെ പഞ്ചായത്ത് മൂത്രപ്പുരയിലെയ്ക്ക് കയറി


വീട്ടിൽ പിരിവു ചോദിക്കാൻ വന്നവരുടെ മുഖ ഭാവത്തോടെ ചേച്ചി മുൻപിൽ ഞെളിഞ്ഞ് ഇരിക്കുന്ന ബിജുരാജിനെ നോക്കി

യൂറിൻ .. എവിടെയാ ..

( അല്ലേലും ഇങ്ങനെയുള്ള അത്യാവശ്യ  കാര്യങ്ങൾ മലയാളി ഇപ്പോഴും ഇംഗ്ലീഷിൽ ചോദിക്കും മലയാളത്തിൽ പറഞ്ഞാൽ വൃത്തികേടാണ് )

ബിജുരാജ് ആഗ്യം കാണിച്ചു .. കയറി പോവാൻ തുടങ്ങുന്ന ചേച്ചിയെ തടഞ്ഞ്  ബിജു തന്റെ നയം വ്യക്തമാക്കി

അതേയ് 25 പൈസ

അതൊരു ഇടിത്തീ പോലെ ആണ് സരള ചേച്ചിക്ക് തോന്നിയത്

ഒരു നിമിഷം തിരികെ പോയി ഭർത്താവിനോട് 25 പൈസ ചോദിക്കുന്നത് മനസ്സിൽ വിചാരിച്ചു .. അപ്പോൾ ആ ബസ്സ്‌ , ഷാജി കൈലാസ് സിനിമയിൽ കാണുന്നത് പോലെ പൊട്ടിത്തെറിക്കുന്നത് പോലെ തൊന്നി

കാര്യം സ്ഥിരം  പിച്ചക്കാർക്ക് കൊടുക്കുന്ന പൈസ .. പക്ഷെ കാര്യത്തിന് പൈസ തന്നെ വേണ്ടേ ..

മൂത്രം തുമ്പിൽ നില്ക്കുന്നു .. ഡ്രൈവർ ഇപ്പോൾ കയറും ..വണ്ടി പോയാൽ പിന്നെ 2 കിലോമീറ്റർ പൊരി വെയിലത്ത് നടന്നു വീട്ടില് പോണം ..ഓട്ടോ ടാക്സി ഇല്ല ..എല്ലാം സഹിക്കാം  കുറഞ്ഞത് ഒരാഴ്ച നായരുടെ ചീത്ത കേൾക്കണം

ഒരു 25 പൈസയുടെ വില

സരള ചേച്ചി അടവ് നയം പുറത്ത് എടുത്തു ..

പു (ന്നാര) മോനെ  ഇപ്പൊ ചേഞ്ച്‌ ഇല്യ   ഞാൻ  പിന്നെ വരുമ്പോൾ തരാം .. നിനക്ക് താഴെക്കാട്ട് വീട് അറിയില്ല്യെ  .. ഞാൻ അവിടുത്തെയാ ..ഹസ്ബന്റ് കാത്തിരിക്കുന്നു ..ഇപ്പൊ ബസ്‌ വിടും

എന്തും ബിജുരാജ് ഉപേക്ഷിക്കും പക്ഷെ ജോലിയോട്  ആത്മാർത്ഥത .. ഒരിക്കലും വയ്യ

ബിജുരാജ് : അയ്യോ .. അതെങ്ങനെയാ ശരിയാവുക .. ബുക്കിൽ കൌണ്ട് എഴുതി  എനിക്ക് കണക്ക് കൊടുക്കണം ..ചേച്ചി പോയി കാശ് വാങ്ങിക്കൊണ്ടു വാ

അത് ശ്രദ്ദിക്കാതെ "അത്യാവശ്യം ആണേ "  എന്ന് പറഞ്ഞ് കയറി പോവാൻ തുടങ്ങിയ ചേച്ചിയെ ബിജുരാജ് കൈ കാട്ടി തടഞ്ഞു

സരള ചേച്ചി .. നമ്മുടെ താഴെക്കാട്ടിലെ . അവിടം തൊട്ട് . തനി തറയായി മാറി

ഫാ ... നായിന്റെ മോനെ കൈ എടുക്കെടാ .. അവന്റെ ഒരു 25 പൈസ ..കൊലക്കുറ്റം ഒന്നും അല്ലല്ലോ .. വയസ്സായ തള്ളയ്ക്ക് ഒന്ന് മൂത്രം ഒഴിക്കാൻ അവന്റെ ഒരു കണക്ക് ബുക്ക്‌ ..

ഇത് പറഞ്ഞ് കൈ തട്ടി മാറ്റി മൂത്രപ്പുരയിൽ കയറി കതക് അടച്ചു

മൂത്രപ്പുരയുടെ ഉള്ളിൽ നിന്നും ചേച്ചി പുലമ്പി കൊണ്ടിരുന്നു ..

" അവന്റെ ഒരു 25 പൈസ "

ആ ദാരുണ സംഭവത്തിനു ശേഷം ബിജുരാജ് വരുന്നവരോട് ഇങ്ങനെ പറഞ്ഞു തുടങ്ങി

" ഉണ്ടെങ്കിൽ ഒരു 25 പൈസ ..."












ശ്രീഹരി നെമ്മാറ