Friday, December 16, 2011

ഷാജി തെണ്ടുല്‍കറും ബോംബെ വാലയും

കുറിപ്പ് :
ക്രിക്കറ്റ്‌ അറിയാത്തവര്‍ ക്ഷമിക്കുക.ഇനിയും പഠിക്കാനുള്ളതെ ഉള്ളു


കോട്ടയം കഞ്ഞിക്കുഴിയില്‍ മത്തായി മാപ്പിളയുടെ അഞ്ചാമത്തെ മകന്‍ വര്‍ഗീസ്‌ എന്ന വര്‍ക്കിച്ചന്‍ സ്വന്തം മിന്നു കെട്ട് മറിയാമ യുമൊപ്പം അങ്കമാലി കടന്ന് .. കുതിരാന്‍ അയ്യപ്പന് പൈസ എറിഞ്ഞ് നെമ്മാറ വന്നു ബസ്‌ ഇറങ്ങിയത്‌ എ.ഡി 1975 ല്‍ ആയിരുന്നു .

ലോകത്ത് ഇത്രമാത്രം സ്ഥലങ്ങള്‍ ഉണ്ടായിട്ടും ഇവര്‍ നെമ്മാറ തന്നെ തിരഞ്ഞു പിടിച്ചു വന്നത്. ഏഷ്യയില്‍ ഏറ്റവും മികച്ച വെടിക്കെട്ട് നെമ്മാറ വേലയോടനുബന്ദിച്ചു നടക്കുന്ന സ്ഥലം എന്ന് മാത്രമായിരുന്നില്ല . നല്ല സത്യമുള്ള ഭൂമി .. കള്ളവുമില്ല ചതിയുമില്ല .. എങ്ങു നോക്കിയാലും നല്ല കിടിലന്‍ വാള്‍ പേപ്പറുകള്‍ക്ക് സ്കോപ്പ് ഉള്ള സീനറികള്‍ .( ഒരിക്കല്‍ ഒരു മകര മാസത്തില്‍ ഉച്ച നേരത്ത് നെന്മാറ ഒന്ന് ചുറ്റി വന്നപ്പോ സൂര്യന്‍ പോലും പച്ച നിറത്തില്‍ കാണപ്പെട്ടത്രേ .. ) . വര്‍ക്കിച്ചന്‍ ഈ സിമ്പിള്‍ ഡിസിഷന്‍ എടുക്കാന്‍ എന്തിനു 1975 വരെ കാത്തിരുന്നു എന്നതാണ് ലേഖകനെ അത്ഭുതപ്പെടുത്തുന്നത് ..

കാലം കടന്നു പോയി .. രാവിലെ 8 മണി ആയിട്ടും കുളിര്‍ മഞ്ഞ് ഏറ്റ് ഉണരാതെ പച്ച ബെഡ് ഷീറ്റ് പുതച്ചു കിടന്ന സഹ്യ സാനുവിനെ, ഊറി വരുന്ന കാര്‍ മേഘങ്ങള്‍ വെള്ളം തെളിച്ച് ഉണര്‍ത്തി. ആ വെള്ളം പിന്നെ ഒരു ചാലായി .. അരുവിയായി .. കൂടല്ലൂര്‍ പുഴയായി .. ഭാരതപുഴയായി .. കടലായി .. . കുതിരാന്‍ കയറിവന്ന എല്ലാ തെക്കന്‍ വരുത്തന്മാരെയും പോലെ വര്‍ക്കിച്ചനും നെന്മാറ വാരി കോരി നല്‍കി .. നെമ്മാറ ടൌണില്‍ ഒരു കട വച്ച് അരിക്കച്ചവടം തുടങ്ങി . കയറാടിയില്‍ 2 ഏക്കര്‍ റബ്ബര്‍ , നെന്മാറയില്‍ 5 പറ കണ്ടം, അടിപ്പെരണ്ടയില്‍ 50 സെന്‍റ് ഭൂമി വാങ്ങി അവിടെ തെങ്ങും വാഴയും കുംഭ മാസം വരുമ്പോള്‍ ചേനയും വച്ചു .

എനിക്ക് വര്‍ക്കിച്ചനുമായുള്ള ബന്ധം മാസത്തില്‍ രണ്ടു പ്രാവശ്യം ആളുടെ സ്വന്തം അരിക്കടയില്‍ മട്ട അരി വാങ്ങിക്കാന്‍ പോയിരുന്നു എന്നത് മാത്രമല്ല ആളുടെ ആദ്യത്തെ മലര്‍ ( ദാമ്പത്യ വല്ലരിയിലെ ) മാസ്റര്‍ ഷാജി വി. എന്റെ പ്രിയ സ്നേഹിതനും .. ബോയ്സില്‍ സഹപാഠിയും ആയിരുന്നു .

കൊതകുളം ആദ്യമായി നീന്തിക്കടന്നവന്‍ , വിഷുവിന് 100 പടക്കം കോര്‍ത്ത ലക്ഷ്മി പടക്കം കൈ വച്ച് പോട്ടിക്കുന്നവന്‍ . , നെന്മാറ - കണിമംഗലം പ്രീമിയര്‍ ലീഗ് മാച്ചില്‍ നെന്മാറക്ക് വേണ്ടി ആദ്യമായി ഹാട്രിക്ക് നേടിയ കളിക്കാരന്‍ .എന്നൊക്കെയുള്ള നെമ്മാറക്കാര്‍ക്ക് മാത്രം മനസ്സിലാവുന്ന വിവിധ ലോക റെക്കോര്‍ഡ്‌കള്‍ക്ക് ഉടമയായിരുന്നു ഷാജി. ഈ റെക്കോര്‍ഡ്‌കള്‍ നെന്മാറയിലെ കുടുംബത്തിനും നാട്ടുകാര്‍ക്കും വേണ്ടാത്ത ചാവാലി പിള്ളേര്‍സിന്റെ ഇടയിലെ ഷാജിയുടെ സൂചിക കുത്തനെ കൂട്ടാന്‍ ഇടയാക്കി.

കന്നി മാസത്തെ കൊയ്ത്തു കഴിഞ്ഞാല്‍ പിന്നെ പാടങ്ങള്‍ ഫ്രീ ആണ് . സ്കിപ്പര്‍ ഷാജിയുടെ നേതൃത്വത്തിലുള്ള വര്‍ക്കി ചേട്ടന്‍റെ പുത്തന്‍ തറ പാടത്തിലെ ക്രിക്കറ്റ്‌ കളി അക്കാലത്ത് ലോക പ്രസിദ്ധമായിരുന്നു . ഏരിയായിലുള്ള എല്ലാ പിള്ളേരും രാവിലെ 9 മണിക്ക് തന്നെ പാടത്തില്‍ ഹാജരാകും എങ്കിലും തൊട്ടടുത്തു വീടുള്ള ഷാജി വൈകിയേ വരൂ. വന്നാല്‍ തന്നെ " പിള്ളേര്‍ കളിച്ചു പഠിക്കട്ടെ " എന്ന ഭാവേന ഒരു മൂലയ്ക്ക് മാറി നില്‍ക്കും. മറ്റെല്ലാ പിള്ളേര്‍ക്കും ഉള്ള പോലെ ആദ്യ ബാറ്റിങ്ങിനുള്ള ആക്രാന്തം ഷാജിക്കില്ല. എല്ലാവരും ഔട്ട്‌ ആയിക്കഴിഞ്ഞ്. "പ്രഭോ ഞങ്ങള്‍ ഒക്കെ പരാജിതരായി ഇനി അവിടുന്ന് കളിച്ചു ഞങ്ങളുടെ ജീവിതം ധന്യമാക്കിയാലും " എന്ന ഭാവത്തില്‍ ഞങ്ങള്‍ വിളിച്ചാല്‍ വന്നു അടി തുടങ്ങും .കളിയുടെ ഗതി മാറ്റും. നമ്മള്‍ ഒക്കെ ഷാജിയുടെ വിനോദത്തിനു വേണ്ടിയാണോ കളിക്കുന്നത് എന്ന് വരെ ഞങ്ങള്‍ക്ക് ചിലപ്പോള്‍ തോന്നിയിട്ടുണ്ട്.

സ്വതവേ എല്ലാവരെയും നിലക്ക് നിര്‍ത്താറുള്ള ഷാജിയുമായി അടിക്കാന്‍ ആദ്യമായി ഭാഗ്യം ഉണ്ടായത് ട്രഷറിയില്‍ ജോലിയുള്ള രാമന്‍ നായരുടെ മകനും കണിമംഗലം ടീമിന്റെ കാപ്ടനുമായ വേണുവിനാണ് .ടോസ് വിളിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കണിമംഗലം ടീമിന്റെ ക്യാപ്റ്റന്‍ വേണു വിനെ പാടത്തില്‍ കിടന്നുരുണ്ടു തല്ലി ചുണ്ട് അടിച്ചപൊട്ടിച്ചതിനു ശേഷം " നിന്നെ ഞാന്‍ മുക്കി കൊല്ലുമെടാ " എന്ന് പറഞ്ഞ് എടുത്തു കൊണ്ട് പോയി പാടത്തിനു സമീപത്തുള്ള കിണറ്റില്‍ ഇടാന്‍ പോയതാണ് .പിന്നെ " നിന്നെ ഒന്നും കൊന്നിട്ട് ഷാജിക്ക് ഒന്നും കിട്ടാനില്ലെടാ " എന്നാ ഡയലോഗും വിട്ട് സ്ലോ മോഷനില്‍ നടന്നു പോയതിനു ശേഷം പിന്നെ ഷാജിയുമായി ആരും അടികൂടാന്‍ പോയിട്ടില്ല എന്ന് മാത്രമല്ല പലരും അന്നത്തോടെ അവനെ ഷാജിയെട്ടാ എന്ന് വിളിച്ച് ഒരു ഡിസ്ടന്‍സ് കീപ്‌ ചെയ്തിരുന്നു .

ഷാജി അങ്ങനെ 80 കളിലെ ദാസേട്ടനെ ( യേശു ) പോലെ എതിരാളി ഇല്ലാതെ വാഴുന്ന കാലം . അധികം വെയിലോ വേനല്‍ മഴയോ ഇല്ലാതെ ഒരു മെയ്‌ മാസ ഞായറാഴ്ച . പലപ്പോഴും നമ്മള്‍ എടുക്കുന്ന ചെറിയ ചില തീര്‍മാനങ്ങള്‍ ആണ് മനുഷ്യനെ വലിയ ഉയര്‍ച്ച്ചയിലെയ്ക്കും .. പതാളത്തിലെയ്ക്കും നയിക്കുന്നത് . ആ തീര്‍മാനങ്ങള്‍ ആലോചിച്ചു എടുക്കാനുള്ള മടി ആണ് മനുഷ്യന്റെ ഏറ്റവും വലിയ ശത്രു . എന്ന് അന്ന് ഷാജിക്ക് മനസ്സിലായി .

അന്നാണ് രാധാ ഭവനത്തിലെ ബോംബയിലുള്ള രാധ ചേച്ചിയുടെ മകന്‍ സുധീഷ്‌ മുട്ടോളം ഇറക്കമുള്ള ഒരു ബര്‍മൂഡയും , ടി ഷര്‍ട്ടും .. കണ്ണാടിയും ഇട്ട് കളിക്കാന്‍ എത്തിയത് .. വേനലവധിക്ക് നാട്ടില്‍ എത്തിയതാണ് സുധി ഭായി . രാധ ചേച്ചിയുടെ വീടിനടുത്തുള്ള മനു ആണ് അവനെ കൂട്ടി കൊണ്ട് വന്നത് . നാടന്‍ കോഴികളുടെ ഇടയില്‍ വന്നു പെട്ട ഇറച്ചി കോഴിയെ പോലെ ഇരുന്ന അവനെ ഷാജി ഒന്ന് ഇരുത്തി നോക്കി കളിയില്‍ ചേര്‍ക്കുകയായിരുന്നു .അത് വളരേ ആലോചിച്ചു എടുക്കേണ്ട തീര്‍മാനമായിരുന്നു എന്ന് ഷാജിക്ക് വഴിയേ മനസ്സിലായി

വന്നപ്പോ ഭാവ്യനായി നിന്ന സുധീഷ്‌ഭായി , കുറച്ചു നേരം കഴിഞ്ഞ് " നിങ്ങള്‍ ഈ പിച്ചിലാണോ കളിക്കുന്നത് " എന്നൊരു ചോദ്യം അലക്കി . അപ്പൊ തന്നെ ഷാജി അവനെ ഒന്ന് തുറിച്ചു നോക്കിയതാണ് പിന്നെ ബോംബെ അല്ലെ .. രാധ ചേച്ചി അല്ലെ .. ജീവിച്ചു പോട്ടെ എന്ന് വച്ചു .

ബോംബെ വാലയെ ആദ്യ പന്തില്‍ തന്നെ പുറത്താക്കണം എന്ന് വച്ചു ഷാജി എറിഞ്ഞ രണ്ടു ബോളിലും സിക്സ് . ഒന്ന് പാട വരമ്പത്തെ യക്ഷിപ്പനയുടെ മുകളിലും . രണ്ടാമത്തെ മെയിന്‍ റോഡിലും ചെന്ന് വീണു . ബോംബെക്കരോടാ നിന്റെ കളി എന്നാ രീതിയില്‍ സുധീഷ്‌ ഷാജിയെ ഒന്ന് നോക്കി . സച്ചിന്‍ റെണ്ടുല്‍കരെ പോലെ ശാന്തനായി കളിക്കാറുള്ള ഷാജി അന്ന് ശ്രീശാന്തിന്റെ പോലെ പിറുപിറുത്തു . ഇനി ബോംബെ സിക്സ് അടിച്ചാല്‍ തന്റെ സൂചിക ഇടിയുമെന്ന് കണക്കു കൂട്ടിയ ഷാജി കണക്കു കൂട്ടി ഒരു വൈഡ് എറിഞ്ഞു . അത് സുധീഷിന്റെ കാലില്‍ കൊണ്ടതും ഷാജി അലറി വിളിച്ച് അത് LBW ആക്കി മാറ്റി

അരെ ഏ വൈഡ് ഹേ ഭായ് എന്നൊക്കെ പറഞ്ഞ സുധീഷിനെ ..

" ഔട്ട്‌ ആയാല്‍ ഇറങ്ങി പോടാ ചങ്ങാതി .. ..അവന്റെ ഒരു ഒടുക്കത്തെ ഹിന്ദി" എന്ന് പറഞ്ഞ് ഷാജി വിരട്ടി.

ആരെ ക്യാ ഹെ രേ.. ക്യാ സമജ്താഹെ അപ്നെ ആപ് കോ.. ബോംബെ വാല സീരിയസ് ആയി

ക്യാ .. കൂ ..ഒന്ന് പോടാ അലവലാതി .. തെരെ "ആപ്പ് " കോ മേം തുക്ടാ തുക്ടാ കരൂംഗ.. താനും ദൂരദര്‍ശന്‍ ഹിന്ദി സിനിമകള്‍ കാണുന്നവനാനെന്നു ഷാജി തെളിയിച്ചു

അവിടെ ഷാജി "ആപ്പ് " എന്ന് ഉദ്ദേശിച്ചത് .. ഹിന്ദി ഭാഷയെ ആണെങ്കില്ലും .. വരാനുള്ളത് കാറ് പിടിച്ചു വരാതിരിക്കുമോ ?.. ബോംബെ വാല കേട്ടത് .. " ബാപ്പ് " എന്നാണ് .. അതായത് തെരെ ബാപ്പ് കോ മേം തുക്ടാ തുക്ടാ കരൂംഗാ..

ആരെ ക്യാ ബോലാ തൂനേ എന്ന് പറഞ്ഞ് ബാറ്റ് താഴേക്ക് എറിഞ്ഞ്‌ കുത്തേ ... എന്ന് വിളിച്ചു കൊണ്ട് ബോംബെ ആഞ്ഞടുത്തു. ആ വരവ് കണ്ടു ഷാജി ഒന്ന് പരുങ്ങി എങ്കിലും .. ഇവന്‍ എന്തിനാണ് ഇത്ര ആക്രോഷിക്കുന്നത് എന്ന് മനസ്സില്‍ ചിന്തിക്കാതിരുന്നില്ല . ഇനി ഇപ്പൊ ഹിന്ദിയില്‍ ആപ് എന്ന് വച്ചാല്‍ തെറി ആണോ ?.. ഏയ് ..

ഈ സമയം കൊണ്ട് .. ബോംബെ ചാടി വന്നു നിന്ന് .. ബാപ് കോ ബോലാ തൂ എന്ന് പറഞ്ഞ്.. ഷാജിയുടെ കരണക്കുറ്റി നോട്ടി ഒറ്റ അലക്ക് .. ഷാജി ഓപ്പോസിറ്റ് റീആക്ഷന്‍ ( കടപ്പാട് : ന്യൂട്ടണ്‍ ) കൊടുക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് .. വയറിനു താഴെ നോക്കി ഒരു ചവിട്ട് ..ഷാജി സ്വന്തം ഗ്രൗണ്ടില്‍ കര്‍ണനെ പോലെ ഇരുന്നു പോയി. ഇരുന്ന ഷാജി സപ്പോര്‍ട്ട്നായി പിടിച്ചത് ഒരു ഉരുളന്‍ കല്ലില്‍ ആയിപോയി . തന്നെ ഇപ്പൊ ആ കല്ല്‌ കൊണ്ട് ഷാജി എറിയും എന്ന് വിചാരിച്ച ബോംബെ സുധീഷ്‌ ആ കയ്യില്‍ സര്‍വ ശക്തിയും എടുത്തു കയ്യില്‍ ഒരു ചവിട്ടും കൊടുത്തു. കയ്യിലൂടെ ഒരു കരണ്ട് നീങ്ങി .. എവിടെയോ എന്തോ ഒന്ന് ഒടിഞ്ഞ സൌണ്ട് ഷാജി കേട്ടു. അത് പിന്നെ സ്വന്തം കൈ ആയിരുന്നു എന്ന "തുണി ഉടുത്ത" സത്യം ഷാജി വൈകാതെ മനസ്സിലാക്കി . പിന്നെ ഷാജിയുടെ സീന്‍ നെമ്മാറ ഗവേര്‍മെന്റ്റ് ആശുപത്രിയില്‍ വച്ചാണ് ദൈവം ഷൂട്ട്‌ ചെയ്തത്

ആഴ്ചയില്‍ ഏഴ് ദിവസവും ചോറും മോളകുഷ്യവും* മൊളക് വറുത്ത പുളിയും കൂട്ടി നടക്കുന്ന ഒരു സാധാരണ നെന്മാറക്കാരനും .. ആഴ്ചയില്‍ മൂന്ന് നാല് തവണ ചിക്കനും മട്ടനും പിറകെ കോമ്പ്ലാനും കുടിച്ചു നടക്കുന്ന ഒരു ബോംബയ്ക്കാരനും തമ്മിലുള്ള വ്യത്യാസം അന്ന് ഷാജിക്ക് നന്നായി മനസ്സിലായി..ഞങ്ങള്‍ക്കും.

എന്ത് പറ്റിയെടാ .. ആരാടാ എന്ന വര്‍ക്കി ചേട്ടന്റെ ചോദ്യത്തിന് .കിരീടത്തിലെ കീരിക്കാടന്‍ ജോസിനെ പോലെ . " എനിക്കറിയില്ല .. ഒന്നും ഓര്‍മയില്ല " എന്നാണത്രേ ഷാജി മറുപടി പറഞ്ഞത് .ആ സിനിമയില്‍ കണ്ട പോലെ പോയി പ്രതികാരം ചെയ്യാനായിരിക്കും എന്ന് ഞങ്ങള്‍ കരുതി .. അതിനൊന്നും അല്ല ബോംബെ അടുത്ത അവധിക്കു നാട്ടില്‍ വരുമ്പോള്‍ മുട്ടേണ്ടി വരും എന്നാ പേടി ആയിരുന്നു എന്ന് കാലം തെളിയിച്ചു .

വാല്‍കഷ്ണം
ആറ് മാസത്തിനു ശേഷം ഷാജി വീണ്ടും ക്രീസില്‍ ഇറങ്ങി .. " ഡാ ഷാജി വന്നെടാ " എന്ന് പറഞ്ഞ ഒരു ചെക്കനോട് " നീ എന്താടാ വിളിച്ചത് .. ചേട്ടാ എന്ന് വിളിയെടാ " എന്ന് ഷാജി പറഞ്ഞപ്പോ ട്രൌസര്‍ ഇട്ട ആ പയ്യന്‍ പറഞ്ഞത്രേ " പിന്നെ...ഞാന്‍
നിന്നെ പോന്നാ.. എന്ന് വിളിക്കണോ .. "